വത്തിക്കാൻ സിറ്റി: വെനസ്വേലൻ പ്രതിപക്ഷനേതാവും കഴിഞ്ഞ വർഷത്തെ നൊബേൽ സമാധാന പുരസ്കാര ജേതാവുമായ മരിയ കൊറിന മച്ചാഡോ വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് ചർച്ച നടത്തി.
ഇന്നലെ രാവിലെ അപ്പസ്തോലിക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും മരിയ കൂടിക്കാഴ്ച നടത്തി.
മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുഗ്രഹം ലഭിച്ചെന്നും രാജ്യത്തു സംഭവിക്കുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് മാർപാപ്പയ്ക്കു നന്ദി അറിയിച്ചതായും മരിയ മച്ചാഡോ പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഉറച്ചുനിൽക്കുകയും പ്രാർഥനയിൽ തുടരുകയും ചെയ്യുന്ന വെനസ്വേലൻ ജനതയുടെ ശക്തി മാർപാപ്പയെ അറിയിച്ചതായും, തട്ടിക്കൊണ്ടുപോയി കാണാതായ എല്ലാ വെനസ്വേലക്കാർക്കുംവേണ്ടി പ്രാർഥിക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചതായും മരിയ സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറെസിനെയും കഴിഞ്ഞ മൂന്നിന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ വസതിയിൽനിന്ന് യുഎസ് സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിക്കുകയും മയക്കുമരുന്ന് കടത്ത് അടക്കമുള്ള വിവിധ കുറ്റകൃത്യങ്ങളുടെ നേരിൽ നിയമനടപടികൾക്കു വിധേയമാക്കിയിരിക്കുകയുമാണ്. മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസിനാണ് പ്രസിഡന്റിന്റെ താത്കാലിക ചുമതല സുപ്രീംകോടതി നൽകിയിരിക്കുന്നത്.
മഡുറോയുടെ സർക്കാരിനെ നിരന്തരമായി എതിർക്കുന്നതുമൂലം രാജ്യത്തുനിന്ന് പലായനം ചെയ്യാൻ മരിയ മച്ചാഡോ നിർബന്ധിതയാകുകയായിരുന്നു. നിലവിൽ അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്ന മരിയ, താൻ മാതൃരാജ്യത്തേക്കു മടങ്ങാനും താത്കാലികമായി അധികാരമേറ്റെടുക്കാനും തെരഞ്ഞെടുപ്പ് നടത്താനും തയാറാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
വെനസ്വേലയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുള്ള സർക്കാർ രൂപീകരിക്കാൻ നീക്കം നടക്കുന്നതിനിടെ വിവിധ നേതാക്കളുമായി മരിയ മച്ചാഡോ കൂടിക്കാഴ്ച നടത്തിവരികയാണ്. അടുത്തദിവസം വാഷിംഗ്ടണിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അവർ സന്ദർശിക്കും.